Friday, December 16, 2011

മുറിവുകള്‍

മുറിയിലേക്ക് വന്നു കയറിയത്  കിതച്ചു കൊണ്ടാണ്  . കുറെ ദൂരം നടന്നല്ലോ. കൂടാതെ ശരീരം മുഴുവന്‍  മുറിവുകളും. കെട്ടിവെച്ചിരിക്കുന്ന തുണിയിലൂടെ രക്തം അരിച്ചിറങ്ങുന്നത് നോക്കി വെറുതെ ഇരുന്നു. പോട്ടെ..മുഴുവന്‍ ഊര്‍ന്ന് പോകട്ടെ.. അതോടെ തീരുമല്ലോ നടപ്പും വേദനയും ജീവിതവും. വെറുതെ ഇരുന്നപ്പോള്‍ മനസ്സില്‍ ഒരു തിരശീല വിരഞ്ഞു. തീരാത്ത വേദനകലെപ്പടിയുള്ള ഓര്‍മ്മകള്‍ അവിടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.

കാലങ്ങളായ് ഒഴിയാത്ത ബാധ പോലെ കൂടെക്കൂടിയതാണിത്. ജനിച്ചപ്പോള്‍ ഒരു ചെറിയ പാടുണ്ടായിരുന്നു  എന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് അവയെ ശ്രദ്ധിക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു.  പിന്നെ വളരും തോറും അവയും വളരാന്‍ തുടങ്ങി . പലപ്പോഴും ശരീരത്തിന്റെ അതിരുകള്‍ കടന്നു മനസിലേക്കും. ആരോടെഒക്കെയോ പറയാന്‍ ശ്രമിച്ചു . പക്ഷെ പറയും തോറും ആളുകള്‍ അകന്നു മാറിക്കൊണ്ടിരുന്നു . ചിലരൊന്നും പറയുന്നത് കേള്‍ക്കാന്‍ പോലും തുനിഞ്ഞില്ല.  പിന്നെ മനസിലായി, മനുഷ്യര്‍ ചില വാക്കുകളെ എഴുതാന്‍ വേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന് . മിക്കപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കുറെ ഒക്കെ ആലോചിച്ചിട്ടും തലച്ചോറിന്റെ ഉള്ളറകളിലെവിടെയും തിരിച്ചറിവിന്റെ മിന്നലാട്ടം കിട്ടാത്തത് കൊണ്ട് മുറിവുകള്‍ ഉള്ള മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കി.

ആദ്യം കണ്ടത് വഴിയരുകില്‍ ഇരിക്കുന്ന ആളുകളെയാണ്   . ഭിക്ഷ യാചിക്കുന്നവര്‍. യാതൊരു മടിയും ഇല്ലാതെ അവര്‍ മുറിവുകളെ തുറന്നു വെച്ചിരുന്നു  . ആ മുറിവുകള്‍  ഉണ്ടാക്കുന്ന സഹതാപത്തില്‍ നിന്ന് വേണം അവര്‍ക്ക് ഭക്ഷണം കഷിക്കാന്‍. വിധിയെ പഴിക്കുമെങ്കിലും ചിലപ്പോളൊക്കെ അവര്‍ മുറിവില്‍ സന്തോഷിക്കുന്നുണ്ട് എന്നു തോന്നി.

പിന്നെ കുറെപ്പേരെ കണ്ടത് സ്വന്തം പരിസരങ്ങളില്‍ ആണ്. ഗ്രാമത്തിന്റെ രൂപഭാവങ്ങളില്‍ സ്വയം ഒതുങ്ങി മുറിവുകളെ സാമാന്യം വൃത്തിയുള്ള തുണികള്‍ കൊണ്ട് കെട്ടി, കുടുംബം നോക്കുന്നവരെ. പുറമെ എപ്പോഴും മുഖം പൊതിഞ്ഞൊരു ചിരി ഉണ്ടെങ്കിലും വലിയൊരു നിശബ്ദതയുടെ ,വീര്‍പ്പുമുട്ടലിന്റെ വിത്തുകള്‍ എവിടെയോ പൊട്ടി മുളച്ചു നില്‍പ്പുണ്ടെന്ന് തോന്നി. എങ്കിലും അവയെല്ലാം ഭംഗിയായി മറക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നടക്കാന്‍ നേരെയുള്ള വഴികള്‍ മാത്രം തിരഞ്ഞെടുക്കുന്നവര്‍. എന്താണെന്നു പോലും അറിയാതെ മിക്കപ്പോഴും സത്യത്തിന്റെ അനുകരണങ്ങളെ നെഞ്ഞിലെറ്റുന്നവര്‍. എന്താണ് ഇവര്‍ ഇങ്ങനെ എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് . ചിലപ്പോള്‍ ശ്രദ്ധിച്ചത് ഭര്‍ത്താക്കന്മാരെ ആയതു കൊണ്ടാവാം.  

എവിടെ നിന്നോ കിട്ടിയ ചെറിയ ചെറിയ തുണിക്കീരുകള്‍ക്കൊണ്ടു മുറിവുകള്‍ മറച്ചു ഭംഗിയായി നടക്കാന്‍  പഠിച്ചു തുടങ്ങിയപ്പോളേക്കും  ജീവിതം നഗരത്തിലേക്ക് വലിച്ചെറിഞ്ഞു  . ഒരിക്കലും അവസാനിക്കാത്ത തിരക്കുകളുടെ ലോകം.നഗരത്തിനു അവരുടെതായ രീതികളുണ്ട് . ഏകാതനതയുടെ രൂപകങ്ങളില്‍ കയറി ഒളിക്കാനും, അമൂര്തതയെ നിഷേധിക്കാനും പഠിപ്പിക്കുന്ന രീതികള്‍ . ജീവിതം ഒരു ഉള്പന്നമാനെന്നു കരുതിക്കൊണ്ട് പൂര്‍ണതയെ തേടുന്ന , സംസ്കരമില്ലയ്മയെ ആധുനികത കൊണ്ട് മൂടുന്ന അറിവില്ലായ്മയുടെ രീതികള്‍ . ചിലപ്പോളൊക്കെ കൂട്ടം കൂടി പോകുന്നത് കഴുകന്‍മാര്‍ ആണെന്ന് തോന്നും . ഇരയെ കൊത്തിത്തിന്നുന്നേ വികാരത്തോടെ മറ്റുള്ളവരുടെ മുറിവുകളില്‍ മാത്രം നോക്കുന്നവര്‍ .  അവിടെയും ശരീരം മുഴുവന്‍ മുറിഞ്ഞവര്‍ ഉണ്ടായിരുന്നു. പക്ഷേ മുറിവുകളെ അവര്‍  പട്ടുതുണികളുടെ പളപളപ്പില്‍  മറച്ചു. പുറത്തെ ലോകത്തില്‍ സൂര്യന്‍ മിക്കപ്പോഴും അവരിലൂടെ പ്രതിഫലിച്ചു . അറിയാതെ എപ്പോഴൊക്കെയോ മനസ്സില്‍ ന്ര്മിക്കപ്പെട്ട മാതൃകകള്‍ അവരുടെതാണെന്ന് തിരിച്ചറിയാന്‍ പിന്നെയും സമയം കുറെ എടുത്തു.
വേദന അസഹനീയമായപ്പോളാണ് തനിയെ കഴിയാമെന്ന് വെച്ചത്. ആര്‍ക്കും ഒരു ശല്യമാകണ്ടല്ലോ. രക്ഷപെടാനുള്ള മാര്‍ഗമായി കണ്ടത് പനതെയാണ് . അറിയാവുന്ന പണികള്‍ ചെയ്തു കുറെ പണമുണ്ടാക്കണം. ഒന്നും ആഗ്രഹിക്കാത്തവന്റെ മനസില്‍ എപ്പോളോ ഈ ഒരു ആഗ്രഹം കയറിക്കൂടി. മുന്നില്‍ കണ്ടതെല്ലാം തൊട്ടത് പൊന്നാക്കിയവരുടെ കഥകളും. ജോലിക്കു പോകണമെങ്കില്‍ മുറിവുകള്‍ മറക്കണം. കിട്ടിയതാകട്ടെ കുറെ കീറിപ്പോയ പട്ടുതുണികളും. ഉള്ളത് കൊണ്ട് സാധിക്കുന്നിടത്തോളം  മറച്ചു. പിന്നെയും ചിലതൊക്കെ കാണുന്നവര്‍ക്ക്  ചുട്ടു പഴുത്ത ഇരുമ്പ് കമ്പികള്‍ കയറ്റി  വേദനിപ്പിക്കാന്‍ വേണ്ടി ബാക്കിയായി. പലപ്പോഴും തിരിച്ചു പോകുവാന്‍ ആഗ്രഹിച്ചു . പിന്നെ ഒരിക്കലും തിരിച്ചു പോകാന്‍ പറ്റില്ല എന്നറിയുമ്പോള്‍ എല്ലാം തകര്‍ന്നു പോകുന്നത് പോലെ.

ദിവസവും പോകുമ്പോളും വരുമ്പോളും കുറെ ആളുകളെ കാണും. വഴിയോരത്ത് കൂടി ഒതുങ്ങി നടന്നു പോകുന്നവര്‍ . ഒന്നും അല്ലാതിരുന്നിട്ടും എന്തെല്ലാമോ ആണെന്ന് അസഹനീയമായ വിധത്തില്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. എന്തിനാണെന്ന് അറിയാതെ കരയുന്നവര്‍. പിന്നെ  എങ്ങനെ ഒക്കെയോ ജീവിച്ചു തീര്‍ക്കുന്ന മറ്റുള്ളവര്‍. ആദ്യം ആളുകള്‍ ഒരു ആവേശമായിരുന്നു. പിന്നെപ്പോഴോ സ്വാര്‍ത്ഥതയുടെ വേരുകള്‍ എല്ലാവരിലും പടര്‍ന്നു നില്‍ക്കുന്നത്  കണ്ടപ്പോള്‍ മടുക്കാന്‍ തുടങ്ങി.

പല തരത്തിലുള്ള ആളുകളെ കണ്ടു മടുത്തപ്പോള്‍   ദൈവത്തെ കാണണമെന്ന് തോന്നി. പലയിടത്തും പോയി നോക്കി. ചില പള്ളികളുടെ മുകളില്‍ അവന്റെ രൂപങ്ങള്‍ കണ്ടു. കലനിപുനതയുടെ ഉതുംഗങ്ങളില്‍ വിരിഞ്ഞ ആ രൂപങ്ങള്‍ പക്ഷേ എത്തിപ്പിടിക്കാവുന്നതിലും മുകളില്‍ ആണെന്നാണ് തോണിയത്. ചിലര്‍ വഴിയില്‍ നിന്നും ദൈവത്തെപ്പറ്റി പറഞ്ഞു  .ചിലര്‍ കൂടെ നടന്നും. പക്ഷേ എപ്പോഴൊക്കെയോ അവരുടെ വേദപുസ്തകങ്ങളുടെ നിറം കറുപ്പാകുന്നത് തിരിച്ചറിഞ്ഞു. പലപ്പോഴും കൈകളില്‍ നിന്നും കറുപ്പ് ഒഴുകിയിറങ്ങിയത് കൊണ്ട് .

 വേദന പക്ഷേ അസഹനീയമാകും വിധം വര്‍ധിചപ്പോള്‍ പതുക്കെ തിരശീലയില്‍ നിന്നും രൂപങ്ങള്‍ മായാന്‍ തുടങ്ങി. എവിടെ നിന്നോ വല്ലാത്തൊരു ദാഹം ശരീരമാകെ നിറഞ്ഞു. ചുണ്ടും നാക്കും വല്ലാതെ വരണ്ടു പോകുന്നത് പോലെ. കുറെ നേരം മുകളിലേക്ക് നോക്കിയിരുന്നു. ആരോ ഒരാള്‍ പതുക്കെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. അടുതെതിയപ്പോള്‍ അയാള്‍ കണ്ണുകളെ വലിച്ചു തുറന്നു. അപ്പോളാണ് കണ്ടത് . മുറി മുഴുവന്‍  നിറഞ്ഞു നില്‍ക്കുന്ന ഒരു തേജസ് . അപ്പോള്‍ മനസിന്റെ ഉള്ളറകളില്‍ ഉറവകള്‍ പൊട്ടുന്നത് പോലെ തോന്നി. തണുത്ത വെള്ളം ശരീരമാകെ വന്നു നിറയുന്നത് പോലെ. കുറച്ചു കഴിഞ്ഞപ്പോള്‍ ശ്വാസം വളരെ നേര്തതായി. പിന്നെ നേര്‍ത് ഇല്ലാതെയായി. ബലിഷ്ടമായ കൈകള്‍ കൊണ്ട് ചുമലുകളില്‍ അയാള്‍ തങ്ങി എടുക്കുന്നതരിഞ്ഞു.  അയാളുടെ കൂടെ മുകളിലേക്കു പറക്കുമ്പോള്‍  അയാളുടെ നെറ്റിയില്‍ കാരുണ്യം എന്നെഴുതിയിരിക്കുന്നത് കണ്ടു . പിടിച്ചിരിക്കുന്ന കൈ വേളയില്‍ നിന്നും രക്തം ഒഴുകുന്നതും. പിന്നെ തോളില്‍ ഒരു വലിയ മരക്കഷ്ണം ചുമന്നു നടന്നതിന്റെ തഴമ്പും.